തെലങ്കാന സർക്കാരിൽ നിന്ന് ലഭിച്ചത് രാജകീയ സ്വീകരണം; കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സാബു ജേക്കബ്

തെലങ്കാന സർക്കാരിൽ നിന്ന് ലഭിച്ചത് രാജകീയ സ്വീകരണമാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികൾ  പൂർത്തിയാക്കുമെന്നും കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപമായി ചിലവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സാബു  പറഞ്ഞു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ ചർച്ചകൾക്ക് ശേഷം കൊച്ചിയിൽ തിരികെ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനൊക്കെ ഏറ്റവും കൂടുതൽ കടപ്പാട് കുന്നതുനാട് എംഎൽഎയോടെയാണ്. ഇതോടൊപ്പം ഇതിനായി പ്രവ‍ർത്തിച്ച തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എംഎൽഎമാരും ചാലക്കുടി എംപിയോടും നന്ദിയുണ്ട്. എന്താണ് വ്യവസായസൗഹൃദനയമെന്നും എങ്ങനെ ഒരു വ്യവസായിക്ക് കോടികൾ സമ്പാദിക്കാമെന്നും ഇവരാണ് എനിക്ക് മനസിലാക്കി തന്നത്.

തെലങ്കാനയിൽ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും ഇവിടെ പറഞ്ഞാൽ കേരളത്തിൽ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല. മുഖ്യമന്ത്രിക്ക് എൻ്റെ മനസിലുള്ള ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അദ്ദേഹം നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ഞാനൊരു ബിസനസുകാരനാണ് അതിനെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. എനിക്ക് നേരെയുള്ള രാഷ്ട്രീയമായ ആരോപണങ്ങളോട് രാഷ്ട്രീയ വേദിയിൽ വച്ച് ഞാൻ മറുപടി പറയാം. എൻ്റെ ഈ യാത്ര കേരളത്തിലെ വ്യവസായികൾക്കും മലയാളികൾക്കും ഒരു മാതൃകയാണ്.

ഒരു ദിവസം ചർച്ച നടത്തി പിറ്റേ ദിവസം മടങ്ങി വരാം എന്നാണ് കരുതിയത്. ചർച്ചകളുടെ തുട‍ർച്ചയായി അവിടുത്തെ വ്യവസായ മേഖലകളിലും പാർക്കുകളിലുമൊക്കെ പോയി. അവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ റിം​ഗ് റോഡുകൾ, വൈദ്യുതി പദ്ധതികൾ, ജലസേചന പദ്ധതികൾ ഇവയെല്ലാം ഹെലികോപ്ടറിലൂടെ ആകാശ വീക്ഷണം നടത്തി. ഇങ്ങനെയാണ് ഒരു ദിവസത്തേക്ക് ഉദ്ദേശിച്ച ചർച്ചകൾ രണ്ട് ദിവസത്തേക്ക് നടത്തേണ്ടി വന്നത്. രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളസർക്കാരുമായി ഇപ്പോഴും ചർച്ച നടത്താൻ ഒരു വിരോധവുമില്ല. ഒരു യു.ഡി ക്ലർക്കുമായി പോലും ചർച്ച നടത്താൻ എനിക്ക് മടിയില്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യമേ ഉണ്ടായില്ല എന്നതാണ് സത്യം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപം നടത്താൻ ഞാൻ ​ആ​ഗ്രഹിക്കുന്നില്ല.

ഭരണപക്ഷത്തുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അതിനെതിരേ യുദ്ധം ചെയ്യാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റിവെക്കുന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയില്‍ എവിടെയാണെങ്കിലും കേരളീയര്‍ക്ക് ജോലി ഉറപ്പാക്കിയിരിക്കും. കേരളത്തില്‍ ഇനിയും വ്യവസായം നടത്തിക്കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.