മണ്ണെണ്ണ വിലവര്‍ദ്ധന; കേന്ദ്ര നിലപാട് ക്രൂരം, നയം തിരുത്തണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

മണ്ണെണ്ണ വിലവര്‍ദ്ധനയില്‍ കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കേന്ദ്രത്തിന്റേത് ക്രൂരമായ നിലപാടാണെന്നും, നയം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. വില കുറച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. ആറാം തിയതി കേന്ദ്ര ഭക്ഷ്യ,പെട്രോളിയം മന്ത്രിമാരെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

28രൂപയുടെ വര്‍ദ്ധന ഉണ്ടാകുന്ന തരത്തിലാണ് മണ്ണെണ്ണയുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 81 രൂപയ്ക്ക് മണ്ണെണ്ണ കൊടുക്കേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്. സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട മണ്ണെണ്ണയില്‍ നിന്നുള്ള ഒരു വിഹിതമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൊടുക്കുന്നത്. മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ഇതോടെ തിരിച്ചടിയാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ,പെട്രോളിയം വകുപ്പ് മന്ത്രിമാരെ കാണും. കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കും.സംസ്ഥാനത്തിന്റെ വിഹിതം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുന്‍ണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വില കുറച്ച് നല്‍കാന്‍ കഴിയുന്ന തരത്തിലേക്ക് നിലപാട് എടുക്കണം. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.

ഭീമമായ തുക വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ബി.ജെ.പി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധം അറിയിക്കണം എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മണ്ണെണ്ണ വില കുത്തനെ കൂട്ടിയതോടെ ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ദ്ധിക്കും. 59 രൂപയായിരുന്നിടത്ത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിട്ടുണ്ട്. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ദ്ധനവ്.