മറ്റു മതവിഭാഗങ്ങള്‍ അഭിമുഖീകരിക്കാത്ത പ്രതിസന്ധി ക്രൈസ്തവര്‍ നേരിടുന്നു; ക്രിസ്തുമസ് 'പ്രവൃത്തി'കളില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എതിരെ കെ.സി.ബി.സി

ക്രിസ്തുമസ് ദിവസങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ച നടപടി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ഇത്തരം നിലപാടുകള്‍ക്കെതിരെ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു. ആത്മാര്‍ത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പു നല്‍കിയിട്ടും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വീണ്ടും ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ പറഞ്ഞു.

കേരളത്തില്‍ ഈ വര്‍ഷത്തെ എന്‍സിസി ക്യാമ്പ് ഡിസംബര്‍ 23 നും, എന്‍എസ്എസ് ക്യാമ്പ് ഡിസംബര്‍ 24 നും ആരംഭിക്കാനാണ് നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്‍എസ്എസ് ക്യാമ്പ് ഡിസംബര്‍ 26ന് ആരംഭിക്കാനുള്ള ഓപ്ഷനും കേരളസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിരിക്കുന്നു.

ഒട്ടേറെ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടതുണ്ട് എന്നത് വ്യക്തമാണെങ്കിലും, ക്രിസ്തുമസ് ഉള്‍പ്പെടുന്ന ദിവസങ്ങളില്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം എന്ന നിലയില്‍, ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും മുമ്പ് ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇത്തരം പ്രവണതകളില്‍നിന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറേണ്ടതുണ്ട്.

മറ്റൊരു മത വിഭാഗങ്ങളും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിഷേധാത്മകമായ ഭരണകൂട നിലപാടുകള്‍ മൂലം ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് നേരിടേണ്ടതായി വന്നുകൊണ്ടിരിക്കുന്നത്.
എല്ലാ സമുദായങ്ങളുടെയും ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും വോട്ട് ബാങ്കുകള്‍ക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുന്നതും ക്രൈസ്തവ വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും പതിവായി നിഷേധിക്കുന്നതുമായ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെ കാര്യത്തിലും, തുടര്‍ന്നും ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍കൂടി പരിഗണിക്കാനും വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം.