'കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല'; കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയം: മുഖ്യമന്ത്രി

കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ജനം മറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ന് ശേഷം കേരളത്തിന് വേണ്ടി എന്ത് സഹായമാണ് കേന്ദ്രം ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതേസമയം കേരളത്തെ വലിയ തോതിൽ വികസിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വിശ്വസിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം വികസിപ്പിക്കും എന്ന് ബിജെപി പറയുമ്പോൾ അവർ ചെയ്തത് കേരളം മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും ചോദിച്ചിട്ടും ഒന്നും ലഭിച്ചില്ല. പ്രളയം, കൊവിഡ്, നിപ തുടങ്ങിയ ദുരന്തങ്ങൾ നടന്ന നാടാണ് കേരളം. ഈ രാജ്യത്തിന്റെ ഭാഗമല്ലേ കേരളം. എന്നിട്ടും ഒരു കൈത്താങ്ങ് പോലും നൽകിയില്ല. അർഹതപ്പെട്ട സഹായം പോലും നിഷേധിച്ചു. ഒരു നാട് തകരട്ടെ എന്ന നിലപാട് എടുത്തു. അവരാണോ നാട് വികസിപ്പിക്കാൻ പോകുന്നത്?

ഇത്തവണ തെരഞ്ഞെടുപ്പ് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഉള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ഇവ ഇല്ലാതായാൽ രാജ്യം തന്നെ ഇല്ലാതാവും. രാജ്യത്തിന് വലിയ ആപത്ത് സംഭവിക്കൻ പോകുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ട്. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. അതല്ലെങ്കിൽ രാഹുൽ ഇക്കാര്യം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഒരുപാട് വാഗ്ദാനങ്ങൾ നൽകി. കേരളത്തെ വലിയ തോതിൽ വികസിപ്പിക്കും എന്ന് പറഞ്ഞു. 10 വർഷക്കാലം രാജ്യത്തിൻറെ പ്രധാന മന്ത്രി ആയ ആളാണ്. 2016 ന് ശേഷം എന്ത് നന്മ ആണ് കേരളത്തിന് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.