'ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന സിഖ് സൈനികരുണ്ട്'; എസ്.പി.സി നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് ഫാത്തിമ തഹ്ലിയ

കേരളാ സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മൗലികാവകാശ ലംഘനമാണെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ ഇന്ത്യയിലുണ്ടെന്നും മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്നും ഫാത്തിമ തഹ്ലിയ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫാത്തിമ തഹ്ലിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്…

മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള്‍ ഇന്ത്യയിലുണ്ട് എന്നിരിക്കെ എസ്.പി.സി കേഡറ്റിന് തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കില്ല എന്ന സര്‍ക്കാര്‍ തീരുമാനം മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണ്.

ഇന്ത്യന്‍ ആര്‍മിയില്‍ മതപരമായ വസ്ത്രം ധരിക്കുന്ന ധാരാളം സിഖ് സൈനികരുണ്ട്. സിഖ് റെജിമെന്റ് എന്ന പേരില്‍ ഒരു റെജിമെന്റ് തന്നെയുണ്ട് ഇന്ത്യന്‍ ആര്‍മിയില്‍. മതപരമായ വസ്ത്രം ധരിക്കമെന്ന് ആഗ്രഹിക്കുന്ന പെണ്കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന എസ്.പി.സിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.