പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക്; ജയിലില്‍ പരീക്ഷയിട്ടപ്പോള്‍ വട്ടപ്പൂജ്യം! കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന് പണി കിട്ടിയതിങ്ങനെ

യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതി ആര്‍. ശിവരഞ്ജിത്തും എ.എന്‍ നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ച്. പിഎസ് സി  കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ് ആര്‍. ശിവരഞ്ജിത്ത്. 28-ാം റാങ്കാണ് എ.എന്‍.നസീമിന്. എന്നാല്‍ ഇരുവര്‍ക്കും ജയിലില്‍ നടത്തിയ പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ആണ് കിട്ടിയത്. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ കോപ്പിയടിച്ചെന്ന് വ്യക്തമായി. ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയ്യാ റായില്ല

പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാര്‍ക്ക്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ് സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ 5 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിലെ 11 പേരെയും ഇനിയും പൊലീസിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിഎസ് സി റാങ്ക് ലിസ്റ്റ് വിവാദത്തിലെ പി.പി. പ്രണവും നോട്ടീസിലുണ്ട്.