കേരളം ഐ.എസ് റിക്രൂട്ടിംഗ് കേന്ദ്രം, പൊലീസ് മൂകസാക്ഷി; രൂക്ഷവിമർശനവുമായി ജെ. പി നദ്ദ

കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്ന് നദ്ദ ആരോപിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും രക്ഷയില്ല. പൊലീസ് ഇവിടെ മൂകസാക്ഷിയാണ്. കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും നദ്ദ ആരോപിച്ചു. കോഴിക്കോട് മാരാർജി ഭവൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.

ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ ആണ് എന്ന് നദ്ദ ആരോപിച്ചു. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും നൽകിയിട്ടും കേരളത്തിൽ വേണ്ടത്ര വികസനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതികൾ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ല. ഇവിടെ പുതിയ വ്യവസായങ്ങൾ ഉണ്ടാകുന്നില്ല. കേന്ദ്ര സർക്കാർ സഹായിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നത് ലജ്ജാകരമാണ്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണ്.

കേരളത്തിൽ കോവിഡ് വാക്സിനേഷൻ വിജയിപ്പിക്കാൻ ബിജെപി  നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിൻ നൽകുന്നതിൽ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെ പി നദ്ദ പറഞ്ഞു.