മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റിന് തോന്നിയ വില; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി; സര്‍ക്കാരിന് നോട്ടീസ് അയച്ചു

മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടി. തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി കോട്ടയം സ്വദേശി മനു നായര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് നിരക്ക് കൂട്ടുന്നതെന്നും കേരള സിനിമാസ് റഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.

മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകളായ പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍ സിനിമ, ഐനോക്സ് തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതരുടെ മേല്‍നോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയറ്ററുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു.

Read more

അയല്‍ സംസ്ഥാനങ്ങളില്‍ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അധികനിരക്ക് ഈടാക്കുന്നത് തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര സര്‍ക്കാരുകളും മദ്രാസ് ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്. വിനോദമെന്ന നിലയ്ക്ക് എല്ലാവര്‍ക്കും താങ്ങാനാകുന്ന നിരക്ക് ഈടാക്കണമെന്നാണ് അവിടങ്ങളിലെ നയമെന്നും വിനോദോപാധിയെന്ന നിലയില്‍ സിനിമ കാണാനുള്ള ചെലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാകണമെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.