എതിര്‍പ്പില്ല, വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കാം; അദാനിക്കൊപ്പം കേരള സര്‍ക്കാര്‍; ഹൈക്കോടതി നിലപാട് നിര്‍ണായകം

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്നതില്‍ ഏതിപ്പില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഴിഞ്ഞത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നിര്‍മാണം തടസപ്പെടുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട് എത്തിക്കുന്ന നിര്‍മാണ സാമഗ്രഹികള്‍ പ്രതിഷേധക്കാര്‍ തടയുകയാണെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.

ഹര്‍ജി പരിഗണിക്കവെ, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സര്‍ക്കാര്‍ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

നേരത്തേ ഹര്‍ജി പരിഗണിക്കവെ വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ എന്തു നടപടികളാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത മുന്നറിയിപ്പു നല്‍കിയ കോടതി, കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, വിഴിഞ്ഞം അക്രമത്തിന് നേതൃത്വം നല്‍കിയത് ലത്തീന്‍ അതിരൂപതയിലെ വൈദികരെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഈ പരാമര്‍ശമുളളത്.

പള്ളി മണി അടിച്ച് ആളെക്കൂട്ടിയതും, വാഹനങ്ങള്‍ തടഞ്ഞതും വൈദികരുടെ നേൃത്വത്തിലായിരുന്നു. സ്ത്രീകള്‍ അടക്കം മൂവായിരത്തോളം പേരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. ഇവര്‍ക്ക് നേതൃത്വവും നിര്‍ദേശവും നല്‍കിയത് വൈദികരായിരുന്നുവെന്നും പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

അക്രമ സംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ട അഞ്ച് പേരേ മോചിപ്പിക്കാനായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നും സ്ത്യവാങ്ങ്മൂലത്തില്‍ പറയുന്നു. അക്രമത്തില്‍ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദികരടക്കം 3000 ത്തോളം പേര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുയാണുണ്ടായതെന്നും പൊലീസ് ഹൈക്കോടതിയില് പറഞ്ഞു.

സമരസമിതിക്കാരുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സുകളടക്കം സമരക്കാര്‍ തടഞ്ഞു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങളാണ് സമരക്കാര്‍ തല്ലിപ്പൊളിച്ചത്.

പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. 64 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. നേരത്തെ ഹൈക്കോടതിയില്‍ സമരസമിതി നല്‍കിയ ഉറപ്പുകള്‍ സമരക്കാര്‍ ലംഘിച്ചുവെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.