കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് ഉപയോഗിക്കാൻ കഴിയില്ല; കുട്ടികളെ അവഹേളിക്കുന്നതിനു തുല്യമാണതെന്നും ഹൈക്കോടതി

കുട്ടികളുടെ പിതൃത്വം തെളിയിക്കാനുള്ള കുറുക്കുവഴിയായി ഡി.എന്‍.എ ടെസ്റ്റ് പ്രയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഡിഎന്‍എ ടെസ്റ്റിലൂടെ അച്ഛനാരെന്ന് പരിശോധന നടത്തി കുട്ടികളെ അവഹേളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. 77, 68 വയസുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ വഴക്കിനെ തുടര്‍ന്ന് കുടുംബകോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹമോചനമാണ് ഭര്‍ത്താവ് ആഗ്രഹിച്ചിരുന്നത്. ഇവരുടെ മൂന്നു കുട്ടികളുടെയും പിതാവ് മറ്റൊരാളാണെന്ന് ഭാര്യ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയായ കുട്ടികളുടെ പിതൃത്വം തെളിയിക്കപ്പെടാന്‍ ഡി.എന്‍.എ പരിശോധന വേണമെന്ന ആവശ്യം കുടുംബകോടതി സമ്മതിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതും നിരസിക്കപ്പെട്ടു.

പ്രായപൂര്‍ത്തിയായ മൂന്ന് കുട്ടികളുടെ പിതൃത്വമാണ് തെളിയിക്കപ്പെടേണ്ടതെന്നതും, വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞതിനു ശേഷമാണ് വിവാഹമോചനത്തിന് ഭര്‍ത്താവ് ഹര്‍ജി നല്‍കിയതെന്നതും ഹൈക്കോടതി നിരീക്ഷിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത കേസുകളില്‍ മാത്രമേ ഡി.എന്‍.എ പരിശോധന പറ്റൂ എന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ഇവിടെ അതിന്റെ ആവശ്യമില്ലെന്ന് കേസിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ഹൈക്കോടതി വ്യക്തമാക്കി.

കുട്ടികളുടെ അന്തസ്സും സല്‍പ്പേരും നിലനിര്‍ത്തണം. ഡി.എന്‍.എ പരിശോധന അവരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. അവരുടെ സ്വകാര്യത കൂടി സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ പരിശോധനയിലൂടെ അവരെ അവഹേളിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് ഹൈക്കോടതിയുടെ നിഗമനം.