കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പിണറായിയുടെ പിന്തുണ കിട്ടിയെന്ന് എച്ച് ഡി ദേവഗൗഡ; ദേശീയ അധ്യക്ഷനെ തള്ളി മന്ത്രി കൃഷ്ണന്‍കുട്ടി; പിണറായി വിജയന്‍ ഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി

കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയതോടെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് ജെഡിഎസ് കേരളഘടകം. പാര്‍ട്ടി കേരള ഘടകവും ബിജെപിയുമായുള്ള സഖ്യനീക്കത്തെ പിന്തുണച്ചതായി എച്ച് ഡി ദേവഗൗഡ അറിയിച്ചതോടെ പരുങ്ങലിലായ ജെഡിഎസ് കേരള ഘടകം ദേശീയ അധ്യക്ഷനെതിരെ രംഗത്തുവന്നു.ജെഡിഎസ് – എന്‍ഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം നല്‍കിയെന്ന എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി രംഗത്തെത്തിയത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിലെ ജെഡിഎസ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവഗൗഡയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എന്‍ഡിഎ ബന്ധത്തിനോട് പൂര്‍ണമായ വിയോജിപ്പാണെന്നും കെ കൃഷ്്ണന്‍ കുട്ടി വ്യക്തമാക്കി. തങ്ങള്‍ ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് പിന്തുടരുന്നതെന്നും അത് എന്‍ഡിഎക്ക് എതിരാണെന്നും ജെഡിഎസ് മന്ത്രി പറഞ്ഞു. എന്‍ഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ലെന്നും താനും മാത്യു ടി തോമസും ദേവഗൗഡയെ കണ്ട് എന്‍ഡിഎ സഖ്യത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കെ കൃഷ്ണന്‍തകുട്ടി പറയുന്നുണ്ട്.

നേരത്തെ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ കര്‍ണാടക സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ദേവഗൗഡ പിണറായി വിജയന്‍ ജെഡിഎസ് എന്‍ഡിഎ സഖ്യത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.

കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ ഒരു എംഎല്‍എ.അവിടെ മന്ത്രിയാണെന്നും പറഞ്ഞ ശേഷമാണ് ബിജെപിയുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കിയെന്ന് ദേവഗൗഡ പറഞ്ഞത്. അവിടത്തെ ഞങ്ങളുടെ മന്ത്രി അതായത് കെ കൃഷ്ണന്‍കുട്ടി സമ്മതം തന്നുവെന്നും ജെഡിഎസ് ദേശീയ അധ്യക്ഷന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ സമ്മതം തന്നതാണെന്നും ദേവഗൗഡ വിശദീകരിക്കുന്നുണ്ട്.

ബിജെപിയുമായുള്ള സഖ്യത്തെ തമിഴ്നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാന ഘടകങ്ങള്‍ അംഗീകരിച്ചതാണെന്നും ദേവഗൗഡ പറഞ്ഞതിന് പിന്നാലെയാണ് ദേശീയ അധ്യക്ഷന്റെ വാദങ്ങളെല്ലാം തള്ളി കേരള ഘടകം രംഗത്തുവന്നത്. ജൈഡിഎസ് കേരള ഘടകം ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നിലപാടിനേയും വെളിപ്പെടുത്തലിനേയും തള്ളിക്കളഞ്ഞതോടെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ കുറിച്ച് തന്നെ ചോദ്യം ഉയരുന്നുണ്ട്. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനും ബിജെപി സഖ്യത്തെ തള്ളാനുമാണ് എന്‍ഡിഎസ സഖ്യനിലപാട് ദേശീയ നേതൃത്വം സ്വീകരിച്ചതുമുതലുള്ള കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കള്‍ ദേവഗൗഡയെ നേരില്‍ അറിയിക്കുകയും ചെയ്തിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാര്‍ട്ടി കേരള അധ്യക്ഷന്‍ മാത്യു ടി തോമസ് നേരത്തെ അറിയിച്ചതും

എന്തായാലും ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സിപിഎമ്മിനേയും പിണറായി വിജയനേയും കൂടി പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ജെഡിഎസ്. കേരളത്തില്‍ ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിഘടകത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട് മുന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. ജെഡിഎസിന്റെ ബിജെപി ബന്ധത്തില്‍ തന്നെ ഇടതുമുന്നണിയെ രാഷ്ട്രീയമായി കടന്നാക്രമിക്കുന്ന കോണ്‍ഗ്രസിന് സിപിഎമ്മിനെതിരേ ശക്തമായൊരു ആയുധം കിട്ടിയിരിക്കുകയാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലിലൂടെ. ജെഡിഎസ് ഇടതുമുന്നണിയില്‍ ഇരുന്ന് ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്ന ആരോപണത്തേക്കാള്‍ രാഷ്ട്രീയമായി സിപിഎമ്മിനെ കുഴിയില്‍ ചാടിക്കാന്‍ പിണറായി വിജയന്‍ എന്‍ഡിഎ സഖ്യത്തിന് പിന്തുണ നല്‍കിയെന്ന ദേവഗൗഡയുടെ വാക്കുകള്‍ക്കായിട്ടുണ്ട്. രാഷ്ട്രീയമായി തന്നെ കേരളത്തിലെ കോണ്‍ഗ്രസ് അത് ഉപയോഗപ്പെടുത്തി തുടങ്ങി കഴിഞ്ഞു.