പഴകിയ ഭക്ഷണം വിളമ്പിയിട്ട് വെല്ലുവിളി വിലപ്പോകില്ല; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കടുത്ത നടപടി; ബുഹാരിസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി

കേരളത്തില്‍ ഭക്ഷ്യസുരഷാ വിഭാഗം പരിശോധനകള്‍ ശക്തമാക്കുന്നതിനിടെ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ ഹോട്ടല്‍ അടച്ചുപൂട്ടിച്ച് സര്‍ക്കാര്‍. തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബുഹാരിസ് ഹോട്ടലിന്റെ ലൈസന്‍സ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. അടച്ചിട്ട സ്ഥാപനം അനുമതിയില്ലാതെ തുറക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉദ്യോഗസ്ഥര്‍ ബുഹാരിസ് ഹോട്ടലില്‍ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ജനുവരി 18നാണ് ഹോട്ടല്‍ ആദ്യം അടച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിന്റെ പരാതിയിലായിരുന്നു നടപടി. പോരായ്മകള്‍ പരിഹരിച്ച് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാല്‍ മതിയെന്നാണ് നിര്‍ദേശിച്ചത്. ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം ഹോട്ടല്‍ വീണ്ടും തുറക്കുകയും ഭക്ഷണ പാഴ്‌സല്‍ നല്‍കുകയും ചെയ്തു.

ഹോട്ടലില്‍ വൃത്തികേടുകള്‍ കുറവായിരുന്നുവെന്നും തങ്ങളെ പൂട്ടിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ക്വട്ടേഷന്‍ എടുത്തിരിക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ഇവര്‍ക്ക് നേരെയും ഹോട്ടല്‍ ജീവനക്കാര്‍ തിരിഞ്ഞു. തുടര്‍ന്ന് ഇവരുടെ ഭീഷണികള്‍ അവഗണിച്ചാണ് പൊലീസിന്റെ സുരക്ഷയില്‍ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനകള്‍ തടഞ്ഞാല്‍ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.