2016ന് മുന്‍പുള്ള കേരളമല്ല ഇപ്പോഴുള്ളത്; രാജ്യത്ത് ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന്; വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വിവിധ മേഖലകളില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 57,000 കോടിയില്‍പ്പരം രൂപയാണ് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനം 1,48,000 കോടി രൂപയില്‍ നിന്നും 2,28,000 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ എട്ടു ശതമാനം വര്‍ധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തില്‍ നിന്നും 67 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനം 2016 ല്‍ 56,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 10,17,000 കോടി രൂപയായി വര്‍ധിച്ചു. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നും മുഖ്യമന്ത്രി കണക്കുകള്‍ സഹിതം വിശദീകരിച്ചു.

ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതല്‍ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാല്‍ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തില്‍ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കില്‍ എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അതിദരിദ്രനായ ഒരാള്‍ പോലും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരില്‍ 40 ശതമാനത്തില്‍ അധികം പേരെയും ആ പട്ടികയില്‍ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.

മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയില്‍ പണം ചിലവഴിക്കല്‍, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ ദേശീയതലത്തില്‍ മോശം അവസ്ഥയിലാണ് രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

2016 ന് മുന്‍പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവര്‍ത്തികള്‍ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

ഐ.ടി മേഖലയില്‍ 26,000 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നത് ഏഴു വര്‍ഷത്തിനുള്ളില്‍ 62,000 ആയി ഉയര്‍ന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് നാലു ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിച്ചത്. ഇതിന്റെ പ്രയോജനം 2300 സ്‌കൂളുകള്‍ക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ആയി നല്‍കുന്നത്. വിവിധ മേഖലകളില്‍ ചിലവിട്ട തുകകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്. നാടിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക്, ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വന്‍ ജനാവലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, റോഷി അഗസ്റ്റിന്‍, എ. കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, അഡ്വ. ആന്റണിരാജു എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍ സന്നിഹിതരായിരുന്നു. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.