എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആളില്ല; ബി.ജെ.പി സ്ഥാനാര്‍ത്ഥി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി

ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബി.ജെ.പിയുടെ മെല്ലെപ്പോക്കിനെതിരെ എറണാകുളം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രംഗത്ത്. പ്രചരണത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് എറണാകുളം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി ഏ്ഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രചരണത്തിലെ മെല്ലെപ്പോക്കില്‍ ആര്‍.എസ്.എസിനും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് വിട്ടു നിന്നതോടെ ആളൊഴിഞ്ഞ അവസ്ഥയിലാണ് എന്‍.ഡി.എയുടെ പ്രചരണ വേദി.പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും ആര്‍.എസ്.എസിന് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പ്രചരണരംഗത്ത് ആര്‍.എസ്.എസിന്റെ മേധാവിത്വം ഇല്ല.

നേരത്തെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രചാരണം വിപുലമാക്കുന്നതിന് ആര്‍.എസ്.എസ് ഭാരവാഹികളെ ചുമതലപ്പെടുത്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയും ആര്‍.എസ്.എസിനായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള ഒരു ചുമതലയും ആര്‍.എസ്.എസ് ഏറ്റെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സംയോജകരെ സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ നിയോഗിക്കാറില്ലെന്ന വാദമാണ് ഇതിന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്നത്.

ആര്‍.എസ്.എസ് ഇത്തരമൊരു നിലപാടെടുത്തോടെ എന്‍.ഡി.എയുടെ മിക്ക തെരഞ്ഞെടുപ്പ് പ്രചരണ വേദികളും ആളൊഴിഞ്ഞ നിലയിലാണ്. വട്ടിയൂര്‍ക്കാവിലെ നിലവിലെ സ്ഥാനാര്‍ത്ഥിയായ എസ്. സുരേഷിനേക്കാള്‍ എന്തുകൊണ്ടും മികച്ച സ്ഥാനാര്‍ത്ഥി കുമ്മനം തന്നെയാണെന്ന നിലപാടിലാണ് ഇപ്പോഴും ആര്‍.എസ്.എസ് നേതൃത്വം.

Read more

ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നിസ്സഹകരണമാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. പാല ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞത് ബി.ഡി.ജെ.എസ് വോട്ട് മറിച്ചതുകൊണ്ടാണെന്ന ആരോപണമാണ് തര്‍ക്കത്തിന് വഴിവെച്ചത്.