കെ.പി.എ.സിയില്‍ തുടരുക എന്ന ഔദാര്യത്തിന് തത്കാലമില്ല; രാജിവെച്ച് ഒഴിഞ്ഞ് കെ.ഇ ഇസ്മയില്‍

സിപിഐയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നാടക സമിതിയായ കെപിഎസിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായില്‍ രാജിവെച്ചു. 75 എന്ന പ്രായപരിധി പിന്നിട്ടതിന്റെ പേരില്‍ ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കെ.ഇ.ഇസ്മായില്‍ ഇതിനെതിരെയുള്ള പ്രതിഷേധം എന്നവണ്ണമാണ് പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്.

പാര്‍ട്ടി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിനു പ്രായപരിധി തടസ്സമല്ലെന്നു നേതൃത്വം വ്യക്തമാക്കിയെങ്കിലും ഇസ്മായില്‍ വഴങ്ങിയില്ല. പ്രായപരിധി നിര്‍ബന്ധമാക്കി തന്നെ ദേശീയ, സംസ്ഥാന ഘടകങ്ങളില്‍ നിന്നു നീക്കിയതില്‍ അമര്‍ഷത്തിലും വേദനയിലുമായ അദ്ദേഹം കെപിഎസിയില്‍ തുടരുക എന്ന ഔദാര്യത്തിന് തല്‍ക്കാലമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്.

15 വര്‍ഷം കൈവശമിരുന്ന പദവി കെഇ ഒഴിഞ്ഞതോടെ പ്രസിഡന്റ് കസേര കാനം ഏറ്റെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനമെടുത്തത്. സിപിഐയുടെ മറ്റു സ്ഥാപനങ്ങളുടെ ചുമതലക്കാരെ നിശ്ചയിച്ചിട്ടില്ല.

പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് കെപിഎസി പ്രസിഡന്റ് പദവിയിലേക്ക് ഇസ്മായില്‍ വരുന്നത്. കെപിഎസിയുടെ കാര്യങ്ങളില്‍ കൃത്യമായി ഇടപെടലുകള്‍ നടത്തിയ കെഇ വന്‍ കട ബാധ്യതയിലായിരുന്ന സംഘത്തിന് രണ്ട് കോടിയോളം രൂപ മിച്ചം വെച്ചാണ് പടിയിറങ്ങുന്നത്.

സമിതിക്ക് മ്യൂസിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ പ്രകാശ് ബാബു, ടി വി ബാലന്‍, എന്‍ സുകുമാരപിള്ള, വള്ളിക്കാവ് മോഹന്‍ദാസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് സി പി ഐ നോമിനികള്‍.