ഗർഭച്ഛിദ്ര നിയമം നടപ്പാക്കിയിട്ട് 50 വർഷം; കെ.സി.ബി.സി ഓ​ഗസ്റ്റ് 10 കരിദിനമായി ആചരിക്കും

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എം.ടി.പി) ഇന്ത്യയിൽ നടപ്പിലാക്കിയതിന്റെ 50-ാം വാർഷികമായ ഓ​ഗസ്റ്റ് 10ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) കരിദിനം ആചരിക്കും.

‘ജീവന്റെ സംരക്ഷണ ദിനമായി’ ആചരിക്കാനാണ് തീരുമാനം. കേരളസഭയിലെ 32 രൂപതകളിലെയും കുടുംബ പ്രേഷിതത്വ വിഭാഗമാണ് പ്രോ-ലൈഫ് സമിതികളുടെ സഹകരണത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നത്.

‘ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം’ എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ മുഖ്യസന്ദേശം. ഓഗസ്റ്റ് മൂന്നു മുതൽ 15 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാ ദിനങ്ങളായിരിക്കും.

1971 ലാണ് നിയമം നിലവിൽ വന്നത്. ഭ്രൂണഹത്യയ്ക്കു എതിരെ ജീവന്റെ സംസ്‌കാരം സജീവമാക്കുവാനുള്ള പ്രചാരണങ്ങൾ, കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

പാലാ അതിരൂപതയ്‌ക്ക് പിന്നാലെ പത്തനംതിട്ട സിറോ മലങ്കര കത്തോലിക്ക സഭയും കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ധനസഹായം നൽകാനുള്ള തീരുമാനം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ.സി.ബി.സിയുടെ പ്രതിഷേധം.