കത്തോലിക്കരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കരുത്; ദേവാലയങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നത് ഖേദകരം; പള്ളിയിലെ അടിയെ വിമര്‍ശിച്ച് കെ.സി.ബി.സി

ദേവാലയങ്ങള്‍ സംഘര്‍ഷവേദികളാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കേരളത്തിലെ സകല കത്തോലിക്കാവിശ്വാസികളുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന വിധത്തില്‍ ദേവാലയങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നത് അത്യന്തം ഖേദകരമാണ്. തിരുസഭയുടെ ആന്തരികവും ആത്മീയവുമായ വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചകളിലേയ്ക്കും കൈയാങ്കളിയിലേയ്ക്കും നീളാനിടയായ സാഹചര്യങ്ങള്‍ ഏതു വിധേനയും ഒഴിവാക്കപ്പെടേണ്ടിയിരുന്നു.

അള്‍ത്താരയില്‍ പോലും പൊലീസ് ഇടപെടേണ്ടി വരുന്ന അവസ്ഥയും അനുബന്ധമായ മാധ്യമ റിപ്പോര്‍ട്ടുകളും വിശ്വാസിസമൂഹത്തെ അത്യധികം വേദനിപ്പിക്കുന്നതും ഒട്ടേറെപ്പേരെ വിശ്വാസത്തില്‍ നിന്ന് അകറ്റാന്‍ കാരണമായേക്കാവുന്നതുമാണ്. ചര്‍ച്ചകളും സംവാദങ്ങളും ആ തലത്തില്‍ തന്നെ മുന്നോട്ടുപോകണം. അവ സംഘര്‍ഷത്തിലേക്ക് വഴി മാറുന്നത് ആശാസ്യകരമല്ല.

സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നതിനോടും നിര്‍ദ്ദേശിക്കുന്നതിനോടും വിധേയത്വം പുലര്‍ത്തി കൊണ്ടുതന്നെ, ആശയതലത്തില്‍ സംഭാഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. ദേവാലയങ്ങളുടെയും അവിടെ പരികര്‍മ്മം ചെയ്യപ്പെടുന്ന തിരുക്കര്‍മ്മങ്ങളുടെയും പരിശുദ്ധിക്കും ആത്മീയ അന്തരീക്ഷത്തിനും വിരുദ്ധമായതൊന്നും ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ലോകം മുഴുവന്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ഉല്‍സവമായി ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനാചരണത്തോടനുബന്ധിച്ച് തിരുപ്പിറവിയുടെ സന്ദേശത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിനെ പ്രതി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കാന്‍ ഏവരും തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.