സമൂഹത്തില്‍ ലഹരി വ്യാപനം അപകടകരമായ നിലയില്‍; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ ഇടപെടലുകള്‍ക്ക് തയ്യാറാകണമെന്ന് കെസിബിസി

സമൂഹത്തില്‍ ലഹരി വ്യാപനം അപകടകരമായ നിലയില്‍ വ്യാപിക്കുന്നുണ്ടെന്നും ഇതു തടയാന്‍ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ ശക്തമായ ഇടപെടലുകള്‍ക്ക് തയ്യാറാകണമെന്നും കെസിബിസി ജാഗ്രത സമിതി. ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങള്‍ക്കിടയില്‍ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തില്‍ സംഭവിച്ചത്.

മൂവാറ്റുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കില്‍, ആലുവയില്‍ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണ്. വലിയ വാര്‍ത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്.

സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തില്‍ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും, ലഹരി ഉപയോഗം പതിവായി നടക്കുന്ന ഇടങ്ങളും, സ്ഥിരമായി ലഹരി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും നിരീക്ഷണ വിധേയമാക്കണം.

എന്‍ഡിപിസി നിയമത്തില്‍ കാലികമായ പരിഷ്‌കരണങ്ങള്‍ വരുത്തണം. മയക്കുമരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെടുന്നവരുടെ വാഹന ലൈസന്‍സ് റദ്ദാക്കണം. പതിവായി കേസുകളില്‍ അകപ്പെടുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെങ്കില്‍ ലഹരി വിമുക്തി ലക്ഷ്യം വച്ചുകൊണ്ടുള്ള തടവ് ശിക്ഷ നടപ്പാക്കാന്‍ ചഉജട നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരണം. ലഹരിക്ക് അടിമപ്പെട്ടവര്‍ തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് വെല്ലുവിളിയുയര്‍ത്തുന്നതും അതീവ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി ജാഗ്രത സമിതി ആവശ്യപ്പെട്ടു.