'പരസ്യപ്രതികരണം വേണ്ട'; നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാല്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തരുതെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍. പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വെച്ച് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും പരസ്യമായ പ്രതികരണത്തിന് പോകാതിരിക്കണമെന്നും കെസി വേണുഗോപാല്‍ നിര്‍ദേശിച്ചു.

കെസി വേണുഗോപാലിനും കെ സുധാകരനും വിഡി സതീശനുമെതിരെ തുറന്നടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നടക്കുന്ന പല കാര്യങ്ങളും മുതിര്‍ന്ന നേതാക്കള്‍ അറിയുന്നില്ലെന്നും വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം സുധാകരനും സതീശനും ചേര്‍ന്ന് കോക്കസായാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃത്വം തന്നെ ബലിമൃഗമാക്കുകയായിരുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.” യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ എല്ലാവര്‍ക്കും ഒരു ബലിമൃഗത്തെ വേണമായിരുന്നു. മാന്യമായി ഒഴിഞ്ഞുപോവാന്‍ പോലും അവസരം നല്‍കാതെ എന്നെ മാറ്റി. കെ.സി വേണുഗോപാല്‍ അറിയാതെ ഇതൊന്നും നടക്കില്ല എന്നത് ഉറപ്പാണ്.

Read more

തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കുറ്റം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. എല്ലാം സഹിച്ച് തുടര്‍ന്നു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ല. ആത്മാഭിമാനം വെടിയാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.” മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.