92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസർഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിലെ വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തിൽ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസർഗോഡ് മണ്ഡലത്തിൽ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തിട്ടുമുണ്ട്.

നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തിരഞ്ഞെടുപ്പ് സംഘത്തിനുമെതിരെ ക്രിമിനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്. പോളിംഗ് ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്കായാണ് വീട്ടിലെ വോട്ട് സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സംവിധാനം ദുരുപയോഗം ചെയ്തിരിക്കാനുള്ള പ്രത്യേക മാർഗ നിർദ്ദേശങ്ങളും കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.