തൃശൂരില്‍ വീണ്ടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; സി.പി.ഐ.എം നിയന്ത്രണത്തിലുള്ള 15 ബാങ്കുകള്‍ക്കു മേല്‍ അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ ജില്ലയില്‍ സിപിഐഎമ്മിന്റെ ഭരണസമിതികള്‍ പ്രവര്‍ത്തിയ്ക്കുന്ന ബാങ്കുകളില്‍ വീണ്ടും തട്ടിപ്പ്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ 15 ബാങ്കുകളില്‍ പണമിടപാടില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളിലെ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരം പുറത്ത് വന്നത്.

രേഖകളില്‍ ക്രമക്കേട് നടത്തി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ വായ്പ നല്‍കയതും ഇപ്പോള്‍ നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ നല്‍കിയതുമായ വിവരങ്ങളാണ് സഹകരണ വകുപ്പിന്റെ പരിശോധനയില്‍ പുറത്തുവന്നത്. ഈ ബാങ്കുകളില്‍ ഇപ്പോള്‍ സഹകരണവകുപ്പിന്റെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ എത്രത്തോളം പണം നഷ്ടമായെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

തട്ടിപ്പ് നടന്നതായി കണ്ടെത്തിയ 15 ബാങ്കുകള്‍ക്ക് മേല്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ വകുപ്പ പ്രകാരം തെളിവ് ശേഖരിക്കുന്നതിനായി ആരേയും സമന്‍സ് അയച്ച് വിളിച്ചുവരുത്താനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.