'അങ്ങനെയെങ്കില്‍ എന്നെ കൊന്നേക്കൂ..', കൊല്ലും മുമ്പ് വിചാരണ; ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി കലൂരില്‍ അതിക്രൂരമായാണ് യുവതിയെ കൊന്നതെന്ന് പൊലീസ്. ചങ്ങനാശ്ശേരി ചീരന്‍വേലിയില്‍ രവിയുടെ മകള്‍ രേഷ്മ (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് കന്തലാട് തലയാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന തോട്ടില്‍ വീട്ടില്‍ നൗഷാദിന്റെ (30) അറസ്റ്റ് രേഖപ്പെടുത്തി.

കൊലപാതകത്തിന് മുമ്പ് പെണ്‍കുട്ടിയെ വിചാരണ നടത്തി ദൃശ്യം പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. യുവതിയുടെ സുഹൃത്തും കുറ്റകൃത്യം നടന്ന ഹോട്ടലിന്റെ കെയര്‍ടേക്കറുമാണ് പ്രതി.

രേഷ്മയുടെ ദേഹത്ത് 20ല്‍ അധികം കുത്തുകളേറ്റതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിലെ ടെറസില്‍ നിന്നും കണ്ടെടുത്തു. കുത്തും മുമ്പ് രേഷ്മയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നൗഷാദ് പകര്‍ത്തിയത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തന്നെ അപായപ്പെടുത്താന്‍ ദുര്‍മന്ത്രവാദം നടത്തി എന്നാരോപിച്ചാണ് കുറ്റവിചാരണ നടത്തുന്ന രീതിയില്‍ നൗഷാദ് രേഷ്മയെ പീഡിപ്പിച്ചത്. തര്‍ക്കത്തിനിടെ ‘അങ്ങനെയെങ്കില്‍ എന്നെ കൊന്നേക്കൂ’ എന്ന് രേഷ്മ പറയുന്നുണ്ട്. തുടര്‍ന്ന് നൗഷാദ് കത്തിയെടുത്ത് തുടര്‍ച്ചായി കുത്തുകയായിരുന്നു.

പൊലീസെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രേഷ്മ. മദ്യവും മയക്കുമരുന്നും നൗഷാദ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാള്‍ ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.