പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് താന്‍ മോശമായി പെരുമാറിയിട്ടില്ല; ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രൻ

പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താൻ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ത്ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ വന്നു കണ്ടതാണ്.

ചില പിഎസ്‍സി ഉദ്യോഗാര്‍ത്ഥികൾ ഇന്ന് രാവിലെ തന്നെ വന്നു കണ്ടതാണ്. അതിലൊരു പെണ്‍കുട്ടിയോട് റാങ്ക് എത്രയാണെന്ന് ചോദിച്ചപ്പോൾ 583 ആണ് റാങ്ക് എന്ന് പറഞ്ഞു. ഇനി പത്ത് കൊല്ലത്തേക്ക് കൂടി റാങ്ക് പട്ടിക നീട്ടിയാലും നിങ്ങൾക്ക് ജോലി കിട്ടുമോ എന്ന് അവരോട് ഞാൻ ചോദിച്ചു.

റാങ്ക് ഹോള്‍ഡേഴ്‌സിന്റെ മനോവിഷമം കുറ്റബോധം കൊണ്ടാണ്. ഉദ്യോഗാര്‍ത്ഥികള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറി. സമരക്കാരുടെ സങ്കടം രാഷ്ട്രീയക്കാരുടെ കരുവായതിന്റെ കുറ്റബോധം കൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ സര്‍ക്കാര്‍ ഇന്ന് പരിശോധിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും, എന്നാല്‍ കൂടിക്കാഴ്ചയ്ക്കിടെ മന്ത്രിയുടെ പ്രതികരണം വിഷമിപ്പിച്ചെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. 10 വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ നിങ്ങള്‍ക്ക് ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് മന്ത്രി ചോദിച്ചു. നിങ്ങള്‍ സര്‍ക്കാരിനെ നാണം കെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രി മോശമായാണ് പെരുമാറിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു.