"സെക്യൂരിറ്റി ഓഫീസർമാർ തറ ഗുണ്ടകളെപോലെ പെരുമാറുന്നു, ഇത് ജനസദസല്ല ഗുണ്ടാ സദസ്"; വിമർശനവുമായി കെ സുധാകരൻ

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ് പരിപാടിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ സുധാകരൻ. പഴയങ്ങാടിയിലെ അക്രമ സംഭവം സൂചിപ്പിച്ചായിരുന്നു സുധാകരന്റെ വിമർശനം. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാർ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്ന് സുധാകരൻ ആരോപിച്ചു.

രാവിലെ മുതൽ ഗുണ്ടകൾ വണ്ടിയിൽ വന്നിറങ്ങുകയാണെന്നും ഈ സുരക്ഷാസേന എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇവർ ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാർ മർദ്ദിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ വയർലെസ് സെറ്റ് കൊണ്ട് മർദ്ദിച്ചു. സംരക്ഷണം കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ രീതിയിലുള്ള സംരക്ഷണം കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാമെങ്കിൽ സാധിക്കുമെങ്കിൽ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിലെ അക്രമം.ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകിൽ മുഖ്യമന്ത്രി യാത്ര നിർത്തണം അല്ലെങ്കിൽ പേര് മാറ്റണമെന്നും സുധാകരൻ പറഞ്ഞു.

നവ കേരള സദസ്സിൽ മന്ത്രിമാരുടെ പണി എന്താണെന്നും ഏതെങ്കിലും പരാതിക്കാരെ കാണുന്നുണ്ടോയെന്നും സുധാകരൻ ചോ​ദിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ഇങ്ങനെ നടക്കാൻ മന്ത്രിമാർക്ക് ലജ്ജയില്ലെ. മന്ത്രിമാർ സ്വന്തം വ്യക്തിത്വം കളയുന്നുവെന്നും വിമർശിച്ച സുധാകരൻ ഈ യാത്ര തിരുവനന്തപുരത്ത് എത്തില്ലെന്നും പറഞ്ഞു.