സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കെ കരുണാകരന്‍, അദ്ദേഹത്തിന് എതിരെ കലാപം നടത്തിയതില്‍ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

പാര്‍ട്ടിക്കുള്ളില്‍ കെ കരുണാകരന് എതിരെ പ്രവര്‍ത്തിച്ചതില്‍ പശ്ചാത്തപിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനൊരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെ കൊണ്ട് അന്ന് അങ്ങനെ ചെയ്യിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കെ കരുണാകരന്റെ പ്രിയ ശിഷ്യനായിരുന്ന ആളുതന്നെ കരുണാകരനെതിരെ നടത്തിയ കലാപത്തിന് കൂട്ടുനിന്നതില്‍ ഖേദിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല. താന്‍ പശ്ചാത്തപിക്കുന്നു, ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെയും ജി കാര്‍ത്തികേയനെയും, എം ഐ ഷാനവാസിനെയും അതിന് പ്രേരിപ്പിച്ചത്. അത്രയേറെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള നേതാവായിരുന്നു അദ്ദേഹം, കേരളത്തിലോ ഇന്ത്യയിലോ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലീഡറുടെ പാത പിന്തുടര്‍ന്നാണ് താന്‍ എല്ലാ മലയാള മാസവും ഒന്നാം തിയതി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ആരംഭിച്ചത്. ചെയ്തതിനെല്ലാം ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു. 1994ന്റെ അവസാന നാളുകളിലാണ് കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ആസൂത്രണം തുടങ്ങിയത്. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന്‍് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല യുഗം അവസാനിച്ചോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ആരും സ്ഥിരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ എന്തൊക്കെ ആയിട്ടുണ്ടോ അതിന് കാരണം പാര്‍ട്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.