'പുറത്തുവരുന്നത് പിഞ്ചുകുഞ്ഞുങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ, മാതാപിതാക്കൾ പോലും തുണയാകുന്നില്ല'; കുറ്റവാളികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് കെ കെ ശൈലജ

പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗത്തിനും മറ്റും ഇരയാകുന്ന കുറ്റവാളികൾക്ക് കടുത്ത ശിക്ഷ കിട്ടുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. എറണാകുളം മൂഴിക്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരിന്നു കെ കെ ശൈലജ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

സഹിക്കാനാകാത്ത ക്രൂരതയാണ് നടന്നതെന്ന് ശൈലജ പറഞ്ഞു. അച്ഛനമ്മമാർ പോലും കുഞ്ഞുങ്ങള്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞുങ്ങളുടെ അവകാശം സംബന്ധിച്ചും മുതിര്‍ന്നവരുടെ കടമ സംബന്ധിച്ചും വലിയ തോതിലുള്ള ബോധവല്‍ക്കരണവും നടപടികളും ആവശ്യമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. സമൂഹമൊന്നാകെ കൂടെ നിന്നുകൊണ്ട് മനുഷ്യരുടെ കുറ്റകരമായ സ്വഭാവ വ്യതിയാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സഹിക്കാനാകാത്ത ക്രൂരതയാണ് ഈ സംഭവം. ഏറണാകുളത്ത് കോലഞ്ചേരിയിൽ ഒരു കുഞ്ഞോമനയെ അമ്മ പുഴയിൽ എറിഞ്ഞു കൊന്നു എന്ന വാർത്ത മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ പിതൃ സഹോദരൻ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്തകൂടി വരുന്നത്. നമ്മുടെ കുടുംബങ്ങൾ അടഞ്ഞ സ്വകാര്യ ഇടങ്ങളായി മാറുകയും അതിലെ അംഗങ്ങൾ യാതൊരു സാമൂഹ്യബോധമോ പ്രതിബദ്ധതയോ ഇല്ലാത്തവരായി ജീവിക്കുകയും ചെയ്യുമ്പോൾ അകത്തളങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ അനുഭവിക്കുന്ന നരകയാതനകളാണ് പുറത്തുവരുന്നത്. അഛനമ്മമാർ പോലും അവർക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. കുഞ്ഞുങ്ങളുടെ അവകാശം സംബന്ധി ച്ചും മുതിർന്നവരുടെ കടമ സംബന്ധിച്ചും വലിയ തോതിലുള്ള ബോധവല്കരണവും നടപടികളും ആവശ്യമാണ്. സമൂഹമൊന്നാകെ കൂടെ നിന്നുക്കൊണ്ട് മുഷ്യരുടെ കുറ്റകരമായ സ്വഭാവ വ്യതിയാനങ്ങൾക്കെതിരെ പ്രവർത്തിക്കണം. ഇത്തരം ഹൃദയഭേദകമായ വാർത്തകൾ കേൾക്കാനിടവരാതിരിക്കട്ടെ എന്ന് ആശിക്കുന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷകിട്ടുന്നതിനുള്ള നടപടികളുണ്ടാകണം.

Read more