എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എതിർകക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പൻറെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ ഹർജി.
ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തിരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്നും ഹർജിയിൽ പറയുന്നു.
Read more
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.