കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എം.എൽ.എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാർത്ഥി ആയിരുന്ന എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ആരോപിച്ചാണ് സ്വരാജ് കോടതിയെ സമീപിച്ചത്.

ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ട ലംഘനം ആണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തിരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്നും ഹർജിയിൽ പറയുന്നു. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.