സംസ്ഥാന സര്‍ക്കാരിന് ഭീകരവാദികളോട് മൃദു സമീപനം; ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷന്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്ഫോടനത്തെയും അദ്ദേഹം പരമാര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ജൂലായില്‍ കേരളത്തില്‍ വന്നപ്പോഴും ഭീകരവാദികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുദുസമീപനത്തെ താന്‍ കുറ്റപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകര സംഘടനായ ഹമാസിന്റെ നേതാക്കള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. ഭീകരവാദം പ്രവര്‍ത്തനം സംബന്ധിച്ച എല്ലാ പോലീസ് അന്വേഷണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസഹായം നല്‍കുമെന്നും നദ്ദ അറിയിച്ചു.

സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതി കൊടുകുത്തി വാഴുന്നു. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ കരിമണല്‍ വ്യവസായിയില്‍ 1.72 കോടി രൂപ നിയമവിരുദ്ധമായി വാങ്ങി. ഇതാരുടെ പണമാണെന്നും എന്തിനാണെ് വാങ്ങിയതെന്നും ജനത്തിനറിയം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വെട്ടിപ്പിനെയും നദ്ദ പരാമര്‍ശിച്ചു. 300 കോടിരൂപയാണ് സി.പി.എം നേതാക്കള്‍ വെട്ടിച്ചത്. ഇവരില്‍ മുന്‍ മന്ത്രിമാരും എം.എല്‍.എ മാരുമൊക്കെയുണ്ട്. പാവപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇവര്‍അടിച്ചു മാറ്റിയത്. സര്‍ക്കാര്‍ സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.

അഴിമതിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടാണ്. രണ്ടുപേര്‍ക്കും വര്‍ഗീയ ശക്തികളോട് മൃദു സമീപനമാണ്. സംസ്ഥാനത്ത് താഴെ മുതല്‍ മുകളില്‍ വരെ അഴിമതിയാണ്. ഇരുമുന്നണികളും ഇക്കാര്യത്തില്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേ സമയം ബി.ജെ.പിക്കെതിരെ ഇവര്‍ ഒരുമിക്കുകയും ചെയ്യും. ബി.ജെ.പി വരുമ്പോള്‍ ദേശീയവാദികള്‍ ശക്തിപ്പെടുമെന്നവര്‍ക്കറിയാം.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും ഉണ്ടായിട്ടും കേരളത്തിന് വിവിധ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മോദി സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുകയാണ്. ദൈവത്തിന്റെ നാടായ കേരളത്തോടും കേരളീയരോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സ്നഹമാണ് ഇതിന് കാരണം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു കാഴ്ചപ്പാട് ഉണ്ടെന്നും നദ്ദ പറഞ്ഞു.

ഒന്നര കോടി കേരളീയര്‍ക്ക് കേന്ദ്രപദ്ധതി പ്രകാരം ഭക്ഷ്യധാന്യം നല്‍കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകള്‍ക്ക് ധനസഹായം നല്‍കി. ഉജ്വല യോജന പ്രകാരം പാവപ്പെടവരായ 2.43 ലക്ഷം പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. ജലജീവന്‍ മിഷന്‍ പ്രകാരം 17 ലക്ഷം കണക്ഷനുകള്‍ നല്‍കി. കൊച്ചിവാട്ടര്‍ മെട്രോയ്ക്ക് 1200 കോടി രൂപ നല്‍കി. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ നല്‍കി. തിരുവനന്തപുരം , കോഴിക്കോട് , വര്‍ക്കല സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നു. മറ്റ് റെയില്‍ പദ്ധതികളെക്കുറിച്ചും നദ്ദ പരാമര്‍ശിച്ചു. ദേശീയ പാത വികസനത്തിന് വേണ്ടി കേന്ദ്രം കോടികള്‍ ചെലവഴിക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്ന് നദ്ദ കുറ്റപ്പെടുത്തി.