ഇടത്- വലത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ഒപ്പം ചേരും ; ജോണി നെല്ലൂർ

പാർട്ടി വിട്ടതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി ജോണി നെല്ലൂർ. ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ തന്നോടൊപ്പം ചേരുമെന്നാണ് ജോണി നെല്ലൂർ പറഞ്ഞത്. നിരവധി നേതാക്കൾ ഇതിനോടകം താത്പര്യമറിയിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ക്രിസ്ത്യൻ ബിഷപ്പുമാരുടെ താത്പര്യപ്രകാരം പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും , ബിഷപ്പുമാരുമായി വർഷങ്ങളുടെ അടുപ്പമാണ് തനിക്കുള്ളതെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപീകരിക്കാൻ ആലോചന നടക്കുകയാണ്. പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിന് മുൻപ് തന്നെ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. പുതിയ പാർട്ടി മതമേലദ്ധ്യക്ഷന്മാർക്ക് എതിരെ വിമർശനം ഉന്നയിക്കില്ല. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ല. കൂടുതൽ കാര്യങ്ങൾ വരുംദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ജോണീ നെല്ലൂർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരള കോൺഗ്രസ്‌ വിട്ട ജോണി നെല്ലൂർ യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്ന്. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ നേരത്തെ പറഞ്ഞിരുന്നു.