പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ വേടനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേസിന് ശ്രീലങ്കന്‍ കണക്ഷനുണ്ടെന്ന് പറഞ്ഞത് ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ വേടനെ കസ്റ്റഡിയിലെടുത്ത ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംപിയുടെ വിമര്‍ശനം. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അതെന്നും ജോണ്‍ ബ്രിട്ടാസ് ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
റാപ്പര്‍ വേടനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാല്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളില്‍ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കള്‍ ഉണ്ടാകും. ഇതിനേക്കാള്‍ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാര്‍ത്താ ശകലമാണ്; ”വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, ആ കണക്ഷന്‍ കേസില്‍ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്.
വന്യമൃഗങ്ങളുടെ ശല്യം കാരണം കേരളത്തിലെ പല ഭാഗങ്ങളിലും കൃഷി അസാധ്യമായിരിക്കുകയാണ്. കാട്ടുപന്നിയെയും കുരങ്ങനെയുമൊക്കെ ക്ഷുദ്രജീവികളാക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇപ്പോഴും അടുക്കളയില്‍ കയറി കറിച്ചട്ടി പൊക്കാന്‍ വെമ്പുന്ന ചില വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരത്തിലുള്ള അത്യുല്‍സാഹമൊന്നും കേരളസമൂഹം അംഗീകരിക്കുന്നില്ലെന്ന് അവര്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.