ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അത് പറഞ്ഞത്, അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നു: ഉഷ ജോര്‍ജ്

ഭരണഘടനയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അന്ന് അത് പറഞ്ഞതെന്നും അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നെന്നും ഉഷ പറഞ്ഞു. പീഡന പരാതിയില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഉഷ ജോര്‍ജ് പറഞ്ഞിരുന്നു.

‘മനസ് നൊന്തുള്ള പറച്ചിലായിരുന്നത് കൊണ്ടാവാം പറഞ്ഞ കാര്യങ്ങള്‍ ശരിയായത്. ആരും രാജി വെയ്ക്കണമെന്ന ഒരു ഉദ്ദേശ്യത്തോടും കൂടിയല്ല അത് പറഞ്ഞത്. പക്ഷെ രാജി പ്രതീക്ഷിക്കാതെ വന്നു. ഒരുപാട് പേര്‍ പറഞ്ഞു ഉഷ ചേച്ചി പ്രാര്‍ത്ഥിച്ചിട്ടാണ് എല്ലാ കാര്യങ്ങളും അതുപോലെ നടക്കുന്നത്. അതുപോലെ അലറി വിളിച്ചുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നു.’

‘മാതാവ് അതിന് തന്ന ഉത്തരമാണ് അത്. പിന്നെ ജോര്‍ജ് തെറ്റുകാരനല്ലെന്ന് ജനത്തെ അറിയിക്കണം, അതിന് മാതാവ് എനിക്ക് തന്ന വലിയൊരു അനുഗ്രഹമാണ്. കൊന്തയ്ക്ക് ഭയങ്കര ശക്തിയാണ്. ഞാന്‍ ഒരിക്കലും ചാനലിന് മുന്നില്‍ വരാറില്ല.’

‘ശാപവാക്കുകള്‍ പറയേണ്ട സാഹചര്യമുണ്ടാകാതിരിക്കട്ടെ. ഒരു മുഖ്യമന്ത്രിയെ വെടി വയ്ക്കാനൊന്നും പറ്റില്ല അത് അറിയാം. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു.’ ഉഷ ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു.