തൃശൂരിലെ വോട്ടർപ്പട്ടികയിലെ ക്രമക്കേട്; 2 ഫ്ളാറ്റിൽ നിന്ന് ചേർത്തത് 117 വോട്ടുകളെന്ന് കോൺ​ഗ്രസ്

തൃശൂരിലെ വോട്ടർപ്പട്ടികയിൽ ക്രമക്കേട് നടന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടർ ലില്ലി ഫ്ലാറ്റിൽ 38 വോട്ടുകളും ചേർക്കപ്പെട്ടു.

കോൺഗ്രസിന്റെ ബൂത്ത് ഏജൻറുമാർ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടർന്നാണ് ഈ വോട്ടുകൾ പോൾ ചെയ്യുന്നത് തടഞ്ഞത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം വോട്ട് ചെയ്തു പോയെന്നും വത്സല ബാബുരാജ് പ്രതികരിച്ചു. പൂങ്കുന്നത്തെ ഇൻലൻഡ് അപ്പാർട്ട്‌മെന്റിൽ മാത്രം 79 വോട്ട് ക്രമരഹിതമായി ചേർത്തു. ഇവരൊന്നും തന്നെ അപ്പാർട്ട്‌മെന്റിലെ താമസക്കാരല്ല. ഇവരെല്ലാം ആലത്തൂർ മണ്ഡലത്തിലുള്ളവരാണ്. വാട്ടർലില്ലി ഫ്‌ളാറ്റിലും 39 പേരെ പുതുതായി വോട്ടർപട്ടികയിൽ ചേർത്തുവെന്നും വത്സലാ ബാബുരാജ് പറഞ്ഞു.

Read more

തൃശൂരിലെ പത്തോളം ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വോട്ട് ചേർക്കൽ നടന്നെന്നാണ് വിവരം. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നായിരുന്നു കോൺഗ്രസും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും ആരോപിച്ചത്. വിജയിച്ച സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന പട്ടികയിൽ ഇവരുടെ പേരുകളില്ല.