ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും അന്ന് തന്നെ കോടതി പരിഗണിക്കും.

ജാമ്യാപേക്ഷയില്‍ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

പ്രതികളെ ഈ മാസം 5 ന് കോടതിയില്‍ ഹാജരാക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പ്രവര്‍ത്തകരാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഇവര്‍ ജാമ്യപേക്ഷയുമായി സെഷന്‍സ് കോടതിയേ സമീപിച്ചേക്കും.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും കേസില്‍ ചുമത്തിയ വധശ്രമം നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം ഇന്നലെ കോടതിയില്‍ വാദിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ മൊഴിയെടുക്കാനാകാത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ആയുധം കണ്ടെത്താനോ എന്തെന്ന് തെളിയിക്കാനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തിരിച്ചടിച്ചു. ചെറിയ ആയുധമാകാം പ്രതികള്‍ പ്രയോഗിച്ചതെന്നും അത്തരത്തിലുളള സമ്മര്‍ദ്ദം കഴുത്തില്‍ ഉണ്ടായെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.