ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു; കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി എം വി ശ്രേയാംസ്‌കുമാര്‍

ബിജെപിയുടെ ഭാഗമാകാന്‍ തനിക്കു കേന്ദ്രമന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. എന്നാല്‍, ഈ ക്ഷണം ആരംഭത്തിലെ താന്‍ നിരസിച്ചു. രാജ്യത്തെ മുഴുവനാളുകളും പോയാലും ഞാന്‍ ബിജെപിയില്‍ പോകില്ല.

മത്സരിക്കാന്‍ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താല്‍ അതു തൃശൂരിലാകാന്‍ സാധ്യതയുണ്ടെന്നു തന്നോടു ടി.എന്‍.പ്രതാപന്‍ പറഞ്ഞിട്ടുണ്ടെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ആദേഹം നിര്‍ദേശിച്ചു.

കേന്ദ്രമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് എം.വി. ശ്രേയാംസ് കുമാറും കൂട്ടരും ബി.ജെ.പി.യിലേക്ക് പോകുന്നുവെന്ന് ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. അഞ്ചുതലമുറയായി ഞങ്ങള്‍ അങ്ങനെയൊരു രാഷ്ട്രീയം കളിച്ചിട്ടില്ല. പുതിയ തലമുറയെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാന്‍ കൃത്യമായ പ്രവര്‍ത്തനപദ്ധതിക്ക് ആര്‍.വൈ.ജെ.ഡി. രൂപംനല്‍കണം. വളരെ ക്രിയാത്മകമായി ചിന്തിക്കണം. പാരിസ്ഥിതിക വിഷയങ്ങള്‍, സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അതിലൊക്കെ നിലപാടെടുക്കണം. ചെറിയകാലഘട്ടം നല്ലകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കണമെന്നും േശ്രയാംസ് കുമാര്‍ പറഞ്ഞു.

ഒരു മതേതരരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഏതെങ്കിലുമൊരു മതത്തിനുവേണ്ടിമാത്രം നിലകൊള്ളുകയെന്നത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടമാണ്.

വൈകാരികപ്രശ്‌നങ്ങള്‍കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബി.ജെ.പി.യുടെ രീതി. ഏപ്രിലിനുമുമ്പ് കോടിക്കണക്കിന് കുടുംബങ്ങളെ അയോധ്യയിലെത്തിക്കുകയെന്ന ലക്ഷ്യമവര്‍ക്കുണ്ട്. രാമക്ഷേത്രം അയോധ്യയില്‍ വന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ട്. 80 ശതമാനം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ളതാണത്. വളരെ സങ്കീര്‍ണമായ രാഷ്ട്രീയ ചുറ്റുപാടാണുള്ളത്. പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടെങ്കിലും വേണ്ടത്ര ദൃഢതയില്ല. ബിഹാറിലും യു.പി.യിലുമെല്ലാം കോണ്‍ഗ്രസല്ല സോഷ്യലിസ്റ്റ് ശക്തികളാണ് രണ്ടാമതുള്ളത്.

പഴയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനതാപാര്‍ട്ടിയായി മാറിയപ്പോള്‍ അതിലുണ്ടായിരുന്നവരാണ് വിവിധ സംസ്ഥാനങ്ങളില്‍ നേതൃനിരയിലുള്ളത്. അവരെയൊക്കെ ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ വലിയ ശക്തിയായി മാറും. കേരളത്തില്‍ സീറ്റ് ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ബി.ജെ.പി. നടത്തുന്നുണ്ട്. രണ്ടുതവണ മോദി തൃശ്ശൂരിലെത്തി. ഇതെല്ലാം സൂചനകളാണെന്നും അദേഹം പറഞ്ഞു.