ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; കാര്യവട്ടത്തെ സര്‍ക്കാര്‍ കളിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളി നടന്നത് ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഈ വര്‍ഷം രാജ്യത്ത് നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള പ്രതീക്ഷകള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും മറ്റ് അസോസിയേഷനുകള്‍ ഇത് ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.

ശബരിമല സീസണ്‍ പൊങ്കല്‍, സിബിഎസ്ഇ സ്‌കൂളുകളില്‍ പരീക്ഷ തുടങ്ങുന്നു, ബാക്ടു ബാക് മത്സരം വരുന്നു. ഇത്തരമൊരു സാഹചര്യം നമുക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും അടുത്തടുത്ത് മാച്ചുകള്‍ കിടിയിട്ടില്ല. ഇതെല്ലാം കാണികള്‍ കുറയുന്നതിനെ ബാധിച്ചിരിക്കാം. മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് ബിസിസിഐ കൃത്യമായും പരിശോധിക്കും.

കാണികള്‍ കുറഞ്ഞതില്‍ സ്പോണ്‍സര്‍മാര്‍ നിരാശരാണ്. നമുക്ക് സ്വന്തമായി സ്റ്റേഡിയമില്ലാത്തത് ഒരു തലവേദനായാണ്. അതിനാല്‍ തന്നെ ഈ വിവാദങ്ങല്‍ മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ ആയുധമാക്കും. അവര്‍ ഇവിടെ കളി നടത്തുന്നതിന് എതിര്‍ക്കും. അതിനാല്‍ ഇത് ലോകകപ്പിന് വേദിയാകാനുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാകും. എന്നിരുന്നാലും പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കും ജയേഷ് ജോര്‍ജ് പറഞ്ഞു.