പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്ത സംഭവം; പ്രതിയെ സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി

തൃശൂര്‍ ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്ത പ്രതിയെ സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയതായി ആക്ഷേപം. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെയാണ് സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. സിപിഎം ഏര്യ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത്.

പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്ത ചാലക്കുടിയിലെ ഡിവൈഎഫ്‌ഐ നേതാവ് നിധിനെയാണ് നേതാക്കള്‍ സ്റ്റേഷനിലെത്തി മോചിപ്പിച്ചത്. തൃശൂര്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമാണ് നിധിന്‍. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം.

വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ കണ്ണാടി അടിച്ചു തകര്‍ത്തത്. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു.