മുന്‍ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടി; പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി

പത്തനംതിട്ടയിൽ മുൻ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടിയതായും പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും പരാതി. പന്തളം മുളമ്പുഴ ശിവ ഭവനിൽ എം.സി സദാശിവനാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന താന്‍ സംഘടനകളുമായി അകന്ന് മാറിയതിനെ തുർന്നാണ് ഭീഷണി ഉണ്ടായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കുടുംബത്തിന് നേരെ ഭീഷണിസന്ദേശം മുഴക്കിയതായും പരാതിയിൽ പറയുന്നു.

ഇന്നലെ പുലർച്ചെയാണ് പന്തളം മുളമ്പുഴ ശിവ ഭവനിൽ എം.സി സദാശിവന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി കൊടി നാട്ടിയതായും പ്രതീകാത്മക ഇരിക്കപ്പിണ്ഡം വെച്ചതായും കണ്ടെത്തിയത്. കുടുംബത്തിന് അപായസൂചന നല്‍കി കഴിഞ്ഞ ദിവസം രാത്രിയോടെ ഒരു സംഘം അതിക്രമിച്ച് കയറിയാണ് കൊടി നാട്ടിയത്. മുറ്റത്ത് ചാണകം മെഴുകി ഉരുളി കമഴ്ത്തി ഉരുളിക്ക് മുകളിലായി ഉരുളയും ഉരുട്ടിവെച്ചിരുന്നു. 30 വർഷത്തോളം ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകനായ താന്‍ സംഘടനാബന്ധം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഭീഷണി കണക്കെ സംഭവം നടന്നതെന്ന് ശിവദാസൻ പറഞ്ഞു.

സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പന്തളം പൊലീസ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭീഷണി മുഴക്കിയതിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ സംബന്ധിച്ച് മറ്റ് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. നാല് മാസം മുമ്പ് നമ്മുടെ നാടെന്ന പ്രാദേശിക കൂട്ടായ്മയില്‍ ചേർന്ന് ശിവദാസന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഇദ്ദേഹവുമായി പലവട്ടം ബി.ജെ.പി – ആർ.എസ്.എസ് നേതാക്കള്‍ അനുരഞ്ജന ചർച്ച നടത്തി. എന്നാല്‍ ചില സംഘടനാപ്രശ്നങ്ങള്‍ പരിഹരിക്കാതെ പാർട്ടിയിലേക്ക് തിരികെ മടങ്ങില്ലെന്ന നിലപാടാണ് ശിവദാസന് സ്വീകരിച്ചത് . ഇതിന് പിന്നാലെ നടന്ന സംഭവം പ്രാദേശിക സംഘപരിവാർ പ്രവർത്തകർക്കിടയില്‍ ഭിന്നിപ്പിന് കാരണമായിട്ടുണ്ട്. അതേസമയം സംഭവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ചിലർ ബോധപൂർവ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനട പറഞ്ഞു.