വന്നാല്‍, നിന്നാല്‍, വൈസ് പ്രസിഡന്റ്; ഒരു ഡസൻ ഉപാദ്ധ്യക്ഷന്‍മാര്‍; 'കേരള കോണ്‍ഗ്രസ് മോഡലില്‍'ബിജെപി; വഴിയില്‍ നിന്നുകയറിയവര്‍ക്കെല്ലാം വലിയ പദവികള്‍

കേരള ബിജെപിയില്‍ ചേരുന്ന ആളുകള്‍ക്കെല്ലാം വൈസ് പ്രസിഡന്റ് പദവി നല്‍കുന്നതില്‍ സംഘടനയില്‍ അമര്‍ഷം. വിവിധ പാര്‍ട്ടികളില്‍ നിന്ന് എത്തിയവരാണ് ‘വൈസ് പ്രസിഡന്റ’ പദവി നല്‍കിയതില്‍ ഭൂരിപക്ഷം പേരും. ഒടുവില്‍ ഈ പദവിയില്‍ എത്തിയിരിക്കുന്നത് സംവിധായകനും നടനുമായ മേജര്‍ രവിയാണ്. ഇതോടെ കേരള ബിജെപിയിലെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം പതിനൊന്നായി.

കേരളത്തിലെ വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് എത്തുന്നവര്‍ക്കെല്ലം ‘വൈസ് പ്രസിഡന്റ്’ പദവി നല്‍കുന്നത്, ആ പദവി തന്നെ മോശമാക്കിയെന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേരള ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ നേരത്തെ പത്ത് വൈസ് പ്രസിഡന്റുമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്.

കേരളാ കോണ്‍ഗ്രസ് മോഡലാണ് ബിജെപിയില്‍ നടക്കുന്നതെന്ന് ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടില്‍ ഉള്ള എല്ലാവര്‍ക്കും എന്തെങ്കിലും പദവി നല്‍കുന്ന പതിവ് കേരളാ കോണ്‍ഗ്രസില്‍ മാത്രമെ ഉള്ളുവെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

ഡോ. കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, എ പി അബ്ദുല്ലക്കുട്ടി, ഡോ ജെ പ്രമീളാദേവി, ജി. രാമന്‍ നായര്‍, എം.എസ്.സമ്പൂര്‍ണ, പ്രഫ. വി ടി രമ, വിവി രാജന്‍. എന്നിവരായിരുന്നു മറ്റുവൈസ് പ്രസിഡന്റുമാര്‍. ഈ പത്തിലെ നാലു പേരും കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയില്‍ അംഗത്വം എടുത്ത ഉടന്‍ തന്നെ ബിജെപി വൈസ് പ്രസിഡന്റൃമാരായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്‌സി ചെയര്‍മാനായിരുന്ന ഡോ. കെഎസ് രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് എംഎല്‍എയും എംപിയുമായിരുന്ന എ പി അബ്ദുല്ലക്കുട്ടി, വനിത കമ്മീഷന്‍ അംഗമായിരുന്ന ഡോ ജെ പ്രമീളാദേവി, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ജി. രാമന്‍ നായര്‍ എന്നിവരായിരുന്നു ആ വൈസ് പ്രസിഡന്റുമാര്‍.

ഇതില്‍ എപി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റ് ആയതോടെ ഒരു സ്ഥാനം ഒഴിഞ്ഞു കിടന്നിരുന്നു. അതാണ് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന നടന്‍ ദേവന് നല്‍കിയത്. ദേവന്‍ നേതാവായുള്ള കേരളാ പീപ്പിള്‍സ് പാര്‍ട്ടി 2021-ല്‍ ബി.ജെ.പി.യില്‍ ലയിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് അദേഹത്തിന് പാര്‍ട്ടി പദവി നല്‍കിയത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി അംഗത്വം എടുത്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും ബിജെപി വൈസ് പ്രസിഡന്റായി സംസ്ഥാന അധ്യക്ഷന നാമനിര്‍ദേശം ചെയ്തിരുന്നു. ഇതോടെ പതിനൊന്ന് വൈസ് പ്രസിഡന്റുമാരാണ് നിലവില്‍ ബിജെപിക്ക് ഉള്ളത്.

വൈസ് പ്രസിഡന്റുമാര്‍ക്ക് പാര്‍ട്ടിയുടെ സംഘടന സംവിധാനത്തില്‍ വലിയ റോളുകളൊന്നും ഇല്ല. ബിജെപി അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും സംഘടന സെക്രട്ടറിയുമാണ് നയങ്ങള്‍ തീരുമാനിക്കുന്നതും പാര്‍ട്ടിയെ ചലിപ്പിക്കുന്നതും.

ബിജെപിക്ക് നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത് എം.ടി. രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍ എന്നിവരാണവര്‍. സംഘടന സെക്രട്ടിയായ എം.ഗണേശനെ അടുത്തിടെ ആര്‍എസ്എസ് പിന്‍വലിക്കുകയും പകരും സഹ സംഘടന സെക്രട്ടറിയായ കെ.സുഭാഷിന് ആ പദവി നല്‍കുകയും ചെയ്തിരുന്നു.

ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സി. രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നിയമിച്ചിരുന്നു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും പാര്‍ട്ടി പദവി നല്‍കിയത്.