കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ എന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. അച്ഛന്റെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പമുണ്ട്. കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിലാണ് തൃശൂരിൽ മത്സരിച്ചത്. ഇത്തവണ താമര ചിഹ്നത്തിലാണ്. ബിജെപിയിൽ പാർട്ടി പ്രവർത്തകർ എല്ലാം നോക്കിക്കോളുമെന്ന് പത്മജ കൂട്ടിച്ചേർത്തു.
‘കോൺഗ്രസും ബിജെപിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. കോൺഗ്രസിലെ തമ്മിലടി തീർക്കൽ തന്നെ വലിയ പാടാണ്. ബിജെപിയിൽ വലിയ ടെൻഷനില്ല. പ്രവർത്തകർ പറയുന്ന വഴിയിൽ പോയാൽ മതി. നമ്മൾ ഒന്നും അറിയേണ്ട, അവരെല്ലാം നോക്കിക്കോളും. ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങാം. ലീഡറുടെ മോളല്ലേ, പാർട്ടി ഒന്നും നോക്കാതെ പത്മേച്ചിക്ക് ഒരു വോട്ട് എന്നാണ് ആളുകൾ പറയുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആണ്’ പത്മജ പറഞ്ഞു.
അച്ഛൻ കെ. കരുണാകരൻ മക്കൾ തീരുമാനിക്കുന്നതിൽ കയ്യിടാൻ വരാറില്ല. തന്നോളം വളർന്നാൽ താൻ എന്നു വിളിക്കണം എന്ന വാദക്കാരനാണ്. മുമ്പ് പാർട്ടി പിളർന്നപ്പോൾ, അച്ഛൻ ഒരിക്കലും ചേരില്ലെന്ന് വിചാരിച്ച എൽഡിഎഫുമായി ചേർന്നിട്ടുണ്ട്. അച്ഛന്റെ കാര്യം പ്രവചിക്കാനാകില്ല. പക്ഷെ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ബിജെപിയിൽ വന്നേനെ എന്നു തോന്നിയിട്ടുണ്ട്. കാരണം കരുണാകരന് അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നുവെനും പത്മജ പറഞ്ഞു.
രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങൾ രണ്ടാണ്. പാർട്ടി ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ സഹോദരൻ തോൽക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. കോൺഗ്രസിൽ കെ. മുരളീധരന് നീതി ലഭിക്കുന്നില്ല. അച്ഛനും മുരളീധരനും പാർട്ടി വിട്ടപ്പോഴും പാർട്ടിയിൽ ഉറച്ചു നിന്നയാളാണ് താൻ. എന്നാൽ പിന്നീടും കോൺഗ്രസ് ദ്രോഹിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.







