പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കെ.വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഇതിനെ ചൊല്ലി തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ്. കണ്ണൂരില്‍ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ പുറത്താക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നും കെ വി തോമസ് ചോദിച്ചു.

താന്‍ കോണ്‍ഗ്രസുകാരനാണ്. എക്കാലവും കോണ്‍ഗ്രസുകാരനായിരിക്കും. അതിന് വലിയ കാഴ്ചപ്പാടുണ്ട്, ചരിത്രമുണ്ട്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോയില്ലേ? കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയില്ലേ. എ.കെ ആന്റണി ഇടതുമുന്നണി ഭരണത്തില്‍ പങ്കാളിയായില്ലേ? ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂരിലെ സിപിഎം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു. സെമിനാറില്‍ പങ്കെടുത്തതിന്റെ പിറ്റേ ദിവസം മുതല്‍ അറ്റാക്ക് ചെയ്തു. 2018 മുതല്‍ അത്തരമൊരു അറ്റാക്ക് നടക്കുന്നുണ്ട്. തന്നെ കോണ്‍ഗ്രസുകാരനായി നിലനിര്‍ത്തിയത് എഐസിസിയാണ്. ആന്റണി ചെയര്‍മാനായ കമ്മിറ്റിയാണ് സംഭവം അന്വേഷിച്ചത്. കഴിഞ്ഞയാഴ്ച എന്റെ മെമ്പര്‍ഷിപ്പ് അംഗീകരിച്ചു വന്നു. 2018 മുതല്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇടത് മുന്നണി പദവിയൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. തൃക്കാക്കരയില്‍ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. വികസനത്തില്‍ കേരളം മുന്നോട്ട് പോകണമെന്നും കെ വി തോമസ്  വ്യക്തമാക്കി.