'തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല; എംപി ആക്കിയത് കോൺഗ്രസ്, സാമാന്യ മര്യാദ കാണിക്കണം'; വിമർശിച്ച് പി ജെ കുര്യൻ

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് പിജെ കുര്യന്‍. തരൂർ വിശ്വപൗരൻ ആണെങ്കിലും എംപി ആക്കിയത് കോൺഗ്രസാണെന്നും അത് മറക്കരുതെന്നും പി ജെ കുര്യൻ പറഞ്ഞു. ഒരു വ്യക്തിയും പാർട്ടിയെക്കാൾ വലുതല്ലെന്നും തരൂർ സാമാന്യ മര്യാദ കാട്ടണമായിരുന്നുവെന്നും പി ജെ കുര്യൻ പറഞ്ഞു.

പാര്‍ട്ടിയോട് ആലോചിക്കാതെ പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന്കാട്ടാനുള്ള കേന്ദ്ര പ്രനിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് പിന്നാലെയാണ് നേതാക്കൾ തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്. കേന്ദ്ര പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ പാർട്ടിയോട് അനുവാദം ചോദിക്കണമായിരുന്നുവെന്നാണ് പി ജെ കുര്യൻ പറയുന്നത്. പാർട്ടിയോട് ചോദിക്കാതെ ചോദിക്കാതെ കേന്ദ്രസർക്കാർ ക്ഷണം സ്വീകരിച്ചത് തെറ്റാണെന്നും പി ജെ കുര്യൻ കുറ്റപ്പെടുത്തി.

‘എത്ര വലിയ വിശ്വപൗരൻ ആണെങ്കിലും എം പി ആക്കിയത് കോൺഗ്രസ് ആണ്. ശശി തരൂർ അത് മറക്കരുത്. സാമാന്യ മര്യാദ കാട്ടണമായിരുന്നു.അല്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതിൽ തെറ്റില്ല. എന്നാൽ മോദിയുടെ തെറ്റുകളും തുറന്ന് പറയണം. തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും പി ജെ കുര്യൻ വിമർശിച്ചു.

ശശി തരൂർ പ്രഗത്ഭനായ വ്യക്തിയാണ്. എല്ലാ അംഗീകാരവും ലഭിക്കേണ്ടതാണ്. വിദേശപര്യടനത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് അദേഹത്തെ തിരഞ്ഞെടുകത്തതിൽ തെറ്റില്ലെന്നും പിജെ കുര്യൻ പറഞ്ഞു. അതേസമയം കേന്ദ്ര സംഘത്തിൽ ഉൾപ്പെടാൻ തരൂർ യോഗ്യൻ തന്നെയാണെന്നും പി ജെ കുര്യൻ കൂട്ടിച്ചേർത്തു. തരൂർ വിവാദത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി ജെ കുര്യൻ കൂട്ടിച്ചേര്‍ത്തു.