തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ സന്ദേശം പുറത്ത്

നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസമായി പരാതി നല്‍കിയിട്ടെങ്കിലും സംഭവത്തില്‍ നടപടി എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സാന്ദ്ര ആരോപിച്ചു.

സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ചാനലിന് സാന്ദ്ര നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നല്‍കിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റെനി നേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിന് ശേഷം ഭീഷണിപ്പെടുത്തിയ കാര്യം ഫെഫ്കയുടെ ഗ്രൂപ്പിലിടുകയും ചെയ്തു.

റെനി ജോസഫിന്റെ ഭീഷണി സന്ദേശം:

ഞാന്‍ പറഞ്ഞു സാന്ദ്രാ, നീ കുടുതല്‍ വിളയേണ്ട. അപ്പോള്‍ നിങ്ങളാരാണെന്ന് ചോദിച്ചു, നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, നീ എനിക്കെതിരെ കേസ് കൊടുത്തു. നിന്റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്റെ മകളല്ലേ ഈ സാന്ദ്ര? കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഞങ്ങള്‍ കൊടുത്ത ഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത സൗഭാഗ്യമാണ്, ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് ഈ സാന്ദ്ര തോമസ്.

Read more

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ പറ്റി അനാവശ്യം പറഞ്ഞാല്‍ ആദ്യം അപ്പനെ എടുത്ത് കമ്പത്തില്‍ കെട്ടി ഞാനടിക്കും. കൊല്ലും, തല്ലിക്കൊന്ന് ജയിലില്‍ പോകും. തോമസിനെ നാളെ ചെവിക്കല്ലടിച്ച് പൊട്ടിക്കും ഞാന്‍. അപ്പോള്‍ ഇവള്‍ ദുഃഖിക്കണം. ഇവളറിയണം, സാന്ദ്ര അറിയണം. സാന്ദ്ര എന്തിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ മലയാള സിനിമയ്ക്ക് വേണ്ടെന്ന് പറഞ്ഞത്? ഉത്തരം ആരെങ്കിലും തന്നേ മതിയാകൂ. അവള്‍ടെ അപ്പനെ ഞാന്‍ തൂക്കിയെടുക്കും നാളെ കാലത്ത്. എഴുതി ഒപ്പിട്ട് വച്ചോ, ഇത്രേ പറയാനുള്ളൂ.