'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്. 10 കോടിയിലധികം രൂപയാണ് ഇയാൾ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്തത്. രാമക്ഷേത്രത്തിലെ പ്രസാദ വിതരണത്തിൻ്റെ പേരിൽ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്.

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്താണ് പ്രതി വിശ്വാസികളിൽ നിന്ന് പണം പിരിച്ചെടുത്തത്. രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ വിശ്വാസികളെ കബളിപ്പിച്ചത്. അമേരിക്കയിൽ താമസിച്ച് വന്നിരുന്ന ആശിഷ് സിങ് 2024ൽ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ആഴ്ചകൾക്ക് മുൻപ് തന്നെ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ഖാദിയോർഗാനിക്.കോം എന്ന വ്യാജ പോർട്ടൽ ആരംഭിച്ച് 2023 ഡിസംബർ 19നും 2024 ജനുവരി 12നും ഇടയിൽ 6.3 ലക്ഷത്തിലധികം ഭക്തരിൽ നിന്ന് ഓർഡറുകൾ ശേഖരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രസാദം, രാമക്ഷേത്രം ആലേഖനം ചെയ്‌ത നാണയങ്ങൾ തുടങ്ങിയവയുടെ ‘സൗജന്യ വിതരണം’ ആണ് വെബ് സൈറ്റ് സേവനമായി വാഗ്ദാനം ചെയ്‌തിരുന്നത്. ഇതിനായി ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് 51 രൂപയും വിദേശ ഭക്തരിൽ നിന്ന് 11 യുഎസ് ഡോളറും ‘ഫെസിലിറ്റേഷൻ ഫീസായി’ ഈടാക്കുകയും ചെയയ്തു. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബർ ക്രൈം യൂണിറ്റിന് പരാതി നൽകുകയായിരുന്നു.

Read more