കേന്ദ്രത്തിന്റെ പക ഒരു ഭാഗത്തും കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്തും; സാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസ്സില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

സാമൂഹിക പെന്‍ഷന്‍ വേണ്ടെന്ന കേന്ദ്ര നിലപാട് കേള്‍ക്കാന്‍ മനസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് ഇത്ര പെന്‍ഷന്‍ നല്‍കുന്നത് എന്നാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചോദിക്കുന്നത്. കേരളത്തിന് അര്‍ഹമായ ഗ്രാന്റുകള്‍ കുറച്ചും മറ്റ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും കേന്ദ്രം കേരളത്തെ സാമ്പത്തികമായി പരമാവധി ഞെരുക്കുകയാണ്. കേന്ദ്രത്തിന് വൈരാഗ്യമാണ്.

ഗ്രാന്റുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ പ്രതിപക്ഷം ഒന്നും പറയുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ ക്ഷേമപെന്‍ഷന്‍ കുടിശിക 600 കോടിയായിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരാണ് കൊടുത്തു തീര്‍ത്തത്. ഉത്സവകാലത്ത് പെന്‍ഷന്‍ കൊടുക്കുന്ന രീതിയായിരുന്നു യുഡിഎഫിന്റെ കാലത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ മാസവും പെന്‍ഷന്‍ നല്‍കുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

കോണ്‍ഗ്രസും പ്രതിപക്ഷനേതാവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേന്ദ്രത്തിനെതിരായ സമരങ്ങളുടെ കൂടെ നില്‍ക്കുന്നില്ല. കേന്ദ്രത്തിന്റെ പക ഒരു ഭാഗത്തും കോണ്‍ഗ്രസിന്റെ ചതി മറുഭാഗത്തും. ഈ പ്രശ്നങ്ങളുടെ പ്രതിസന്ധി നമ്മുടെ നാട് നേരിടുകയാണ്. അതിനെ അതിജീവിച്ചാണ് മുന്നോട്ട് പോകേണ്ടത്. അതിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ക്ഷേമപെന്‍ഷന്‍ തകര്‍ത്ത് കളയാം എന്ന് ആരും ചിന്തിക്കേണ്ടന്നും പിണറായി പറഞ്ഞു.