സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധന; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേർക്ക്, 2 മരണം

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേർക്ക് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻറെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയർന്നത്. കോവിഡ് ബാധിച്ച് കേരളത്തിൽ ഇന്നലെ രണ്ടു പേർ മരിച്ചു.

292 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയർന്നു. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. ഇന്നലെ രാജ്യത്താകെ 341 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയർന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളിൽ 88ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്.

കർണാടകയിൽ ഒമ്പതുപേർക്കും ഗുജറാത്തിൽ മൂന്നുപേർക്കും ഡൽഹിയിൽ മൂന്നു പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിൻറെ ജെഎൻ1 ഉപവകഭേദം കേരളത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളിൽ വർധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയർന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടക്കുന്ന സ്ഥലമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിൻറെ വിശദീകരണം.രോഗലക്ഷണമുള്ളവരെ ഉൾപ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വർധനവാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതർ അറിയിക്കുന്നത്.