തമിഴ്നാട്ടിലേക്ക് ഒളിച്ചു പോയി മടങ്ങി വന്ന യുവാവിന് കോവിഡ്: കൊല്ലത്ത് മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ, ജാഗ്രതാനിര്‍ദേശം

അതിർത്തി പ്രദേശമായ കുളത്തൂപ്പുഴയിൽ നിന്നും തമിഴ്നാട്ടിലെ പുളിയൻക്കുടിയിലെ ഒരു മരണാനന്തരചടങ്ങിൽ പോയി പങ്കെടുത്ത് മടങ്ങി വന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം ശക്തമായ തമിഴ്നാട്ടിൽ പോയി വന്ന കാര്യം മറച്ചു വെച്ച യുവാവ് എല്ലാവരുമായി അടുത്ത് ഇടപഴകിയിരുന്നു എന്നാണ് വിവരം.

ഇയാൾ സമീപത്തെ ചായക്കടകളിൽ പോകുകയും ആളുകളുമായി അടുത്ത് ഇടപഴകുകയും അമ്പലക്കുളത്തിൽ കുളിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇയാളുമായി അടുത്ത് ഇടപഴകിയ അമ്പതോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ തദ്ദേശസ്വയംഭരണ പ്രതിനിധികളും ഉൾപ്പെടും.

രോഗവിവരം മറച്ചു വെച്ച് ഇയാൾ ഇറങ്ങി നടന്നത് മൂലം മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ നിരവധി ഊടുവഴികളും വനപാതകളുമുണ്ട്. ഇതു കൂടാതെ ചരക്കുവാഹനങ്ങളിലും ആംബുലൻസിലുമായി പലരും തമിഴ്നാട്ടിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ട് എന്നാണ് വിവരം. ഈ സാഹചര്യത്തിൽ പൊലീസും വനംവകുപ്പും ഇവിടെ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തെക്കൻ കേരളത്തിലെ തമിഴ്നാടൻ അതിർത്തി മേഖലകളിൽ അതീവജാഗ്രതയാണ്. അതിർത്തിക്കപ്പുറമുള്ള തമിഴ്നാട്ടിലെ ജില്ലകളിലെ രോഗം വ്യാപിക്കുകയും വനത്തിലൂടെയും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പലരും അതിർത്തി കടക്കുന്നത് പതിവാകുകയും ചെയ്തതോടെയാണ് കിഴക്കൻ മേഖലയിൽ ജാഗ്രത ശക്തമാക്കിയത്.

കുളത്തുപ്പുഴയിലെ തോട്ടം തൊഴിലാളികൾ വനപാതയിലൂടെ പുളിയങ്കുടിയിൽ എത്തിയോ എന്ന സംശയവും ശക്തമായിട്ടുണ്ട്. ഇതേ തുടർന്ന് തോട്ടം തൊഴിലാളികൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി.

കൊല്ലത്തോട് അതിർത്തി പങ്കിടുന്ന തെങ്കാശിയിൽ 31 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.  ഇതിൽ 28 പേരും പുളിയൻകുടിയിൽ ഉള്ളവരാണ്. ഇവിടെ നടന്ന ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേക്കുറിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കുളത്തൂപ്പുഴയിൽ നിന്നുമുള്ള യുവാവ് അതിർത്തി കടന്നു വന്ന യുവാവും സംസ്കാര ചടങ്ങിന് എത്തിയ വിവരം പുറത്തറിയുന്നത്.