കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും, ജാഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഇന്ന് രാവിലെ 10 ന് രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ 30cm വീതമാണ് (ആകെ 60cm) ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടിയേക്കും. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും.

 പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. തിങ്കളാഴ്ചയോടെ കൂടുതല്‍ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പ് ഉണ്ട്.പത്തനംതിട്ടയുടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനായില്ല. പത്തനംതിട്ടയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുകയാണ്.

ഇത് രാത്രിയിലും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സൂചികകളില്‍ നിന്നും മനസിലാക്കുന്നുവെന്ന് കളക്ടര്‍ വ്യക്തമാക്കി. മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.