ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 104 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് ഹര്‍ഷിന

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിച്ചു. 104 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു എന്നും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.

ഹർഷിനക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സമരം സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. പൊലീസിനോടും മാധ്യമങ്ങളോടും നന്ദിയും ഹർഷിന അറിയിച്ചു. കേസിൽ പൊലീസ് പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിസ്ഥാനത്താക്കിയാണ് പട്ടിക സമർപ്പിച്ചത്. ഡോ. സി.കെ. രമേശൻ, ഡോ.ഷഹന, കോഴിക്കോട് മെഡിക്കല്‍ കോളേജലെ നഴ്‌സുമാരായ രഹന, മഞ്ജു കെ.ജി.എ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

2017ല്‍ യുവതിയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്ന സമയത്താണ് യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. ഹര്‍ഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേര്‍ത്തിരുന്ന മെഡിക്കല്‍ കോളേജ് ഐ.എം.സി.എ.ച്ച് മുന്‍ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെ സംഭവത്തില്‍ പങ്കില്ലെന്നു കണ്ട് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.