പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചെടുത്തതു പോലെ അടുത്ത തവണ കേരളം ഉറപ്പായും പിടിച്ചെടുക്കും; പ്രഖ്യാപനവുമായി ബി.ജെ.പി

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കവെ കേവല ഭൂരിപക്ഷവും മറികടന്ന് ബിജെപിയുടെ തേരോട്ടം തുടരുകയാണ്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി ബഹുദൂരം പിന്നിലാണ് താനും. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതു പോലെ അടുത്ത തവണ കേരളവും ബി.ജെ.പി പിടിച്ചടക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്. ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവുവാണ് സംസ്ഥാനത്ത് അടുത്ത തവണ വിജയം നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ 20ല്‍ 19 സീറ്റും നേടി യുഡിഎഫ് മുന്നേറുകയാണ്. സിപിഎമ്മിന് ആലപ്പുഴയില്‍ മാത്രമെ ലീഡ് നിലനിര്‍ത്താനായുള്ളു. ബിജെപിക്ക് തൊട്ടടുത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപിക്ക് അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍.

അതേസമയം, പശ്ചിമ ബംഗാളിലും ത്രിപുരയിലും ബിജെപി ലീഡ് നിലനിര്‍ത്തി. പശ്ചിമ ബംഗാളില്‍ ബിജെപി 19 സീറ്റിലും ഒഡീഷയിലെ 21 സീറ്റില്‍ ഏഴ് സീറ്റിലും ബിജെപി ലീഡ് നേടിയിരുന്നു